കുട്ടനാട് പാക്കേജ് - സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും
പ്രോസ്പിരിറ്റി കൗണ്‍സില്‍ ചെയര്‍മാനും (കുട്ടനാട് പാക്കേജ്) ആയ
ശ്രീ. ഉമ്മന്‍ ചാണ്ടി അവര്‍കള്‍ക്ക്
സര്‍,
കുട്ടനാട് പാക്കേജ് നടത്തിപ്പിനെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള
ആക്ഷേപങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ

.
കുട്ടനാടിന്റെ പാരിസ്ഥിതിക തകര്‍ച്ച കുട്ടനാട്ടിലെയും മറ്റും തൊഴില്‍
മേഖലകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നുമുള്ള കണ്ടെത്തലിന്റെ
അടിസ്ഥാനത്തിലാണല്ലോ ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനോട്
ഇവയ്ക്ക് പരിഹാര നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്
ആവശ്യപ്പെട്ടത്. രണ്ട് പരിഗണനാ വിഷയങ്ങളാണ് കേന്ദ്രഗവണ്‍മെന്റ് ഡോ.
എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന് നല്‍കിയത്.
1. കുട്ടനാടിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ നിര്‍ദ്ദേശിക്കുക.
2. കുട്ടനാട്ടിലെ ജീവനോപാദികളുടെ വളര്‍ച്ചയ്ക്കും ശക്തിപ്പെടുത്തലിനും
സഹായകരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
(MSSRF) അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ കുട്ടനാട് വലിയ പാരിസ്ഥിതിക പതനത്തെ
നേരിടുന്നു എന്നാണ്. നാം നാളിതുവരെ തുടര്‍ന്നു പോന്ന വികസന വഴികള്‍
കുട്ടനാടിന്റെ പരിസ്ഥിതിയെയും അതുവഴി ജനജീവിതത്തെയും ദോഷകരമായി ബാധിച്ചു
എന്ന് MSSRF കണ്ടെത്തി.
ഈ ഭൂപ്രദേശത്തിന്റെ സവിശേഷമായ പാരിസ്ഥിതിക പ്രത്യേകതകളെ തിരിച്ചു
പിടിച്ചുകൊണ്ടേ ഇവിടുത്തെ തൊഴില്‍ തുറകളിലും മറ്റും മെച്ചമുണ്ടാക്കാനാകൂ
എന്നതായിരുന്നു MSSRF നിര്‍ദ്ദേശങ്ങളുടെ കാതല്‍. ഇതിനു സ്വീകരിക്കേണ്ട
നടപടികള്‍ 15 കര്‍മ്മ പദ്ധതികളിലായി MSSRF നിര്‍ദ്ദേശിച്ചിരുന്നു. ഇവ
ഓരോന്നും പരസ്പര ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടവയും യുക്തിസഹമായ
മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടവയുമാണ്. ഉദാഹരണത്തിന് കുട്ടനാട്ടിലെ
വെള്ളപ്പൊക്ക നിയന്ത്രണം, ഓരുജല നിയന്ത്രണം എന്നിവയെ സംബന്ധിച്ച് ചെന്നൈ
I I T യോടും CWRDM നോടും പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.
തണ്ണീര്‍മുക്കം ബണ്ടിനെക്കുറിച്ചും തോട്ടപ്പള്ളി
സ്പില്‍വേയേക്കുറിച്ചുമുള്ള പഠന റിപ്പോര്‍ട്ട് ചെന്നൈ I I T സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികളെ
സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ട് മാത്രമേ കുട്ടനാട്ടില്‍ ഭാവിയില്‍
ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെയും ഓരുജല കയറ്റത്തിന്റെയും
നിലയെക്കുറിച്ച് പറയാനാകൂ. അപ്പോള്‍ മാത്രമേ എവിടെയെല്ലാം എത്രമാത്രം
അധികജലം ഉണ്ടാകുമെന്നും എവിടെയെല്ലാം ഏതു തരത്തിലുള്ള ബണ്ടുകള്‍
ആവശ്യമുണ്ട് എന്നും തീരുമാനിക്കുവാനുമാകൂ.
പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണം സംബന്ധിച്ച ഏതൊരു തീരുമാനവും
തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണത്തോട്
ബന്ധപ്പെട്ടാണിരിക്കുന്നത്.  MSSRF നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്‍ഷിക
കലണ്ടറിന്റെ കാര്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. ഈ കാര്‍ഷിക കലണ്ടര്‍
സംബന്ധിച്ച തീരുമാനം എടുത്തുകൊണ്ട് മാത്രമേ പുറംബണ്ടിന്റെ ആവശ്യകത
നിര്‍ണ്ണയിക്കാനാവൂ. എന്നാല്‍ ഇവയെക്കുറിച്ചൊന്നും
തീരുമാനമെടുക്കുന്നതിന് മുമ്പ് പാടശേഖരങ്ങളുടെ പുറംബണ്ട്
നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം
കൊക്കൊണ്ടിരിക്കുന്നു. ഇത് MSSRF റിപ്പോര്‍ട്ടിന്റെ അന്തഃസത്തയ്ക്ക്
കടകവിരുദ്ധവും കുട്ടനാട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള
പരിഹാരത്തിന് സഹായിക്കാത്തതുമാണ്. ബണ്ട് നിര്‍മ്മാണം തന്നെ MSSRF
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിഭിന്നമായിട്ടാണ് നടക്കുന്നത്.
കുട്ടനാട്ടില്‍ കുട്ടനാടന്‍ കട്ടകൊണ്ടുള്ള ബണ്ട് നിര്‍മ്മാണ്
റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. എന്നാല്‍ ഇത് സാദ്ധ്യമല്ലാത്ത
സ്ഥലങ്ങളില്‍ മാത്രം കരിങ്കല്‍ ബണ്ട് എന്നതാണ് നിര്‍ദ്ദേശം. ഇപ്പോള്‍
ഇറിഗേഷന്‍ വകുപ്പ് നടപ്പിലാക്കുന്നത് കരിങ്കല്‍ ബണ്ടുകളോ പില്ലര്‍ &
സ്ലാബ് ബണ്ടുകളോ മാത്രമാണ്. ആവശ്യകത പരിഗണിച്ച് ബണ്ടിന്റെ സ്വഭാവം
സംബന്ധിച്ച തീരുമാനം എടുക്കണമെന്ന് MSSRF റിപ്പോര്‍ട്ടിലെ പരാമര്‍ശം പാടെ
അവഗണിച്ചിരിക്കുന്നു. കഴിഞ്ഞ 2 പതിറ്റാണ്ട് കാലമായി കൃഷി നടക്കാത്തതും
കൃഷി അസാദ്ധ്യമാകുംവിധം നാശോന്മുഖമായിരിക്കുന്നുവെന്ന് MSSRF കണ്ടെത്തിയ
റാണി, ചിത്തിര കായലുകളില്‍ ബണ്ട് നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുകയാണ്.
പുറംബണ്ടുകള്‍ കായലിന്റേയോ കനാലുകളുടേയോ വിസ്തൃതിയില്‍ കുറവ്
വരുത്തരുതെന്നും നീരൊഴുക്കിനെ തടസ്സപ്പെടുത്തരുതെന്നുമുള്ള
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കായല്‍
നിലങ്ങളിലെ ബണ്ടുകള്‍ കായലിലേയ്ക്ക് ശരാശരി 2 മീറ്ററോളം ഇറക്കി,
നിലവിലുള്ള ജലനിരപ്പില്‍ നിന്നും 1 മീറ്റര്‍ ഉയര്‍ത്തിയാണ്
നിര്‍മ്മിക്കുന്നത്. മൊത്തം കായല്‍ നിലങ്ങളില്‍ നിര്‍മ്മിക്കുന്ന
ബണ്ടിന്റെ ആകെ നീളം 155 കി.മീറ്ററോളം വരും. കുട്ടനാട് പാക്കേജിന്റെ
ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള പാടശേഖരങ്ങളുടെ
പുറംബണ്ടുകളുടെ ആകെ നീളം 3800 കി.മീറ്ററുമാണ്.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധമായി നടക്കുന്ന ഈ ബണ്ട്
നിര്‍മ്മാണം കുട്ടനാടിന്റെ പരിസ്ഥിതിയെ എപ്രകാരം ബാധിക്കുമെന്ന് യാതൊരു
വിധത്തിലും അന്വേഷിക്കുന്നില്ല. ധൃതിപിടിച്ചുള്ള ഈ നിര്‍മ്മാണ
പ്രവര്‍ത്തികളുടെ യഥാര്‍ത്ഥ ഉദ്ദേശം സംബന്ധിച്ച് വ്യാപകമായ ആക്ഷേപം
ഉയര്‍ന്നു വന്നിട്ടുണ്ട്.
വേമ്പനാടും കുട്ടനാടും അന്തര്‍ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തട
വ്യവസ്ഥയായി കണ്ടെത്തി റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതി പ്രാധാന്യമുള്ള ഇത്തരം പ്രദേശങ്ങളില്‍ ഈ വിധം വ്യാപകമായ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ മുന്‍കൂര്‍ പരിസ്ഥിതി
അനുമതി ആവശ്യമാണ്. 2006 ലെ കേന്ദ്രപരിസ്ഥിതി ആഘാത പഠന നോട്ടിഫിക്കേഷന്‍
(EIA Notification 2006) ഇതുസംബന്ധമായ വ്യക്തമായ വ്യവസ്ഥകള്‍
ഉള്‍ക്കൊള്ളുന്നതാണ്. ഈ ചട്ടങ്ങളുടെ ലംഘനമാണ് ഇന്ന് കുട്ടനാട്ടില്‍
നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍.
ഈ സാഹചര്യത്തില്‍ MSSRF റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍ കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍
പുനഃപരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അഭ്യര്‍ത്ഥിക്കുന്നു.
 
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമായ
മുന്‍ഗണനകള്‍ നിശ്ചയിച്ച് അവയുടെ അടിസ്ഥാനത്തില്‍
നടപ്പിലാക്കിയില്ലായെങ്കില്‍ പാക്കേജ് പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിനെ ഒരു
പാരിസ്ഥിതിക ദുരന്തത്തിലേയ്ക്കായിരിക്കും നയിക്കുക. കേരളത്തിലെ രാഷ്ട്രീയ
പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്ഥാനങ്ങളും പൊതുസമൂഹവും ആഗ്രഹിച്ചതുപോലെ
കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപന പരിപാടി അര്‍ത്ഥവത്തായി
നടപ്പിലാക്കണമെങ്കില്‍ ഇന്ന് നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചേ മതിയാകൂ.
1. ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍ ശാസ്ത്രീയ പരിഗണനകളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനകള്‍
നിശ്ചയിച്ച് നടപ്പിലാക്കുക.
2. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള
കുട്ടനാട്ടില്‍ വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്
മുമ്പ് EIA Notification 2006 അനുശാസിക്കുന്ന പരിസര ആഘാത പഠനം നടത്തുക.
3. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപത്തിനുള്ള പരിപാടി കേവലം പുറംബണ്ട്
നിര്‍മ്മാണമായ മാറ്റാതിരിക്കാന്‍ വേണ്ട കരുതലുകള്‍ കൈക്കൊള്ളുക.
4. കുട്ടനാട് പാക്കേജ് ഇപ്രകാരം പുനഃപരിശോധനയ്ക്ക്
വിധേയമാക്കുന്നതിനുവേണ്ടി ഇന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വയ്ക്കുക.
5. ധൃതഗതിയില്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ അഴിമതിയും
നിക്ഷിപ്ത താല്പര്യങ്ങളും അന്വേഷണവിധേയമാക്കുക.
ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും പ്രോസ്പിരിറ്റി കൗണ്‍സിലും ഗൗരവമായി
പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
അഭ്യര്‍ത്ഥിക്കുന്നു.
 
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്