സ്ത്രീപക്ഷ രാഷ്ട്രീയം നവ ഉദാരതാവാദത്തിനെതിരെയും നിലകൊള്ളണം - ജെ.ദേവിക

സ്ത്രീ പക്ഷ രാഷ്ട്രീയം നവ ഉദാരതാവാദത്തിനെതിരെയും നിലകൊള്ളണം - ജെ. ദേവിക

സ്ത്രീയ്ക്ക് അവസരങ്ങള്‍ കൊടുക്കണമെന്ന് താല്പര്യപ്പെടുന്ന നവ ഉദാരതാവാദവും അവളില്‍ നിന്നും ആവശ്യപ്പെടുന്നത്  "നല്ലകുട്ടിത്തരമാണെന്ന്"  പരിഷത്ത് ആലപ്പുഴ ജില്ലാവാര്‍ഷികം ഉത്ഘാടനം ചെയ്തുകൊണ്ട്  ജെ . ദേവിക അഭിപ്രായപ്പെട്ടു. ഉദാരതാവാദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന നവബ്രാഹ്മണിസത്തിന്റെ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. സാമൂഹ്യ - രാഷ്ട്രീയ നേതൃത്വങ്ങളിലും ഇത്തരം ചിന്താഗതിയിലധിഷ്ടിതമായ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേവലം സാമ്പത്തിക സ്വാശ്രയത്വം നേടുന്നതിലൂടെ സ്ത്രീ വിമോചനമായി എന്ന ചിന്ത ഇതിന് മറ്റൊരു ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ കേരള സമൂഹത്തില്‍ ജെന്‍ഡര്‍ അവബോധം വളര്‍ത്തുവാന്‍ ഏറ്റവും ഉത്തരവാദിത്വവും സാദ്ധ്യതയുമുള്ള സംഘം പരിഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 12,13 തീയതികളില്‍ മാവേലിക്കരയില്‍ നടന്ന വാര്‍ഷികത്തില്‍ ആര്‍. രാധാകൃഷ്ണന്‍ "ശാസ്ത്രവും മതനിരപേക്ഷതയും" എന്ന വിഷത്തില്‍ ക്ലാസ്സെടുത്തു. പി.എസ് രാജശേഖരന്‍ സംഘടനാരേഖ അവതരിപ്പിച്ചു. വി. ഹരിലാല്‍, പി.വി വിനോദ് എന്നിവര്‍ വാര്‍ഷികത്തിന് നേതൃത്വം നല്‍കി.

സ്വാമിനാഥന്‍ കമ്മറ്റി റപ്പോര്‍ട്ടിന്റെ മറവില്‍, കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്ക് കരിങ്കല്‍ പുറംബണ്ടുകള്‍ നിര്‍മ്മിക്കാനും അതുവഴി കുട്ടനാടിനെ കരിങ്കല്‍ കാടാക്കി മാറ്റി പരിസ്ഥിതിയെ തര്‍ക്കാനുമുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് വാര്‍ഷികം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റാംസര്‍ സൈറ്റായ വേമ്പനാടിന് ഭീഷണി സൃഷ്ടിക്കുന്ന തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിടുന്നതിനുള്ള തീരുമാനം, കര്‍ഷകരുടെ പേരുപറഞ്ഞ് അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നാവശ്യപ്പെട്ടും നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഡാറ്റാ ബാങ്ക് അടിയന്തിരമായി തയ്യാറാക്കണമെന്നാവശ്യപ്പെട്ടും ഉള്ള പ്രമേയങ്ങളും വാര്‍ഷികം അംഗീകരിച്ചു.

പി. ജയരാജ് (പ്രസിഡന്റ്) ആര്‍. രഞ്ജിത്ത്, ലേഖ കുട്ടനാട് (വൈ: പ്രസിഡന്റുമാര്‍) എന്‍. സാനു (സെക്രട്ടറി), സി.സതീഷ്, വി.ആര്‍ റജികുമാര്‍ (ജോ: സെക്രട്ടറിമാര്‍) ജയന്‍ ചമ്പക്കുളം (ട്രഷറര്‍) തുടങ്ങിയവരെ ഭാരവാഹികളായും എ.ആര്‍ മുഹമ്മദ് അസ്ലം (വിദ്യാഭ്യാസം), റജി സാമുവല്‍ (പരിസ്ഥിതി) ജി.ജയകൃഷ്ണന്‍  (വികസനം) എം.ആര്‍ പ്രസാദ് ദാസ് (ആരോഗ്യം) കെ. എം താഹിര്‍ (ജെന്‍ഡര്‍) തുടങ്ങിയവരെ വിഷയ സമിതി കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.