മാസികാ കാമ്പയിന്‍ മുന്നേറുന്നു പതിനായിരം വരിക്കാര്‍ പ്രത്യേക പതിപ്പിന്‌ നല്ല സ്വീകരണം കാമ്പെയിന്‍ കാലാവധി സെപ്‌റ്റംബര്‍ 10 വര

കോഴിക്കോട്‌: ഏകദിന മാസികാ ക്യാമ്പയിനിലൂടെ പതിനായിരത്തോളം വരിക്കാരെ കണ്ടെത്തിക്കൊണ്ട്‌ മാസികാ കാമ്പയിന്‍ ആവേശകരമായി മുന്നേറുന്നു. ആഗസ്റ്റ്‌ 2ന്‌ നടന്ന ഏകദിന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ 1500 വരിക്കാരെ കണ്ടെത്തിയ എറണാകുളം ജില്ലയാണ്‌ മുന്നില്‍. 1200 വരിക്കാരെ കണ്ടെത്തിയ ആലപ്പുഴ ജില്ല മാസികാ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃക സൃഷ്‌ടിച്ചു. ചേര്‍ത്തല മേഖലയില്‍ സമ്പൂര്‍ണ മാസികാ ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 1100 മാസികകള്‍ ചേര്‍ത്ത കൊല്ലം 1051 മാസികകള്‍ ചേര്‍ത്ത കണ്ണൂര്‍ എന്നിവയാണ്‌ തൊട്ടുപിന്നില്‍. മലപ്പുറം (885), തൃശൂര്‍ (750), കോഴിക്കോട്‌ (750), പാലക്കാട്‌ (650) എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളില്‍ ഏകദിന ക്യാമ്പയിനിലൂടെ വരിക്കാരെ കണ്ടെത്തിയത്‌.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖല ഇത്തവണയും ആയിരം വരിക്കാരെ കണ്ടെത്തുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
ശാസ്‌ത്രവര്‍ഷം പ്രത്യേക പതിപ്പുകള്‍ക്ക്‌ വലിയ സ്വീകാര്യതയാണ്‌ ജനങ്ങളില്‍ നിന്നും ലഭിച്ചത്‌. ഇത്‌ വാര്‍ഷിക വരിക്കാരെ കണ്ടെത്തുന്നതില്‍ പ്രതിഫലിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ സൗകര്യപ്രദമായ വിധത്തില്‍ ക്യാമ്പയിന്‍ കാലാവധി സെപ്‌റ്റംബര്‍ 10 വരെ നീട്ടാന്‍ കേന്ദ്ര നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു. സമ്മാന പദ്ധതികള്‍ക്ക്‌ സെപ്‌റ്റംബര്‍ 10നകം കോഴിക്കോട്‌ ഓഫീസില്‍ തുക ലഭിക്കുന്ന എണ്ണമാണ്‌ പരിഗണിക്കുക. 250 ല്‍ അധികം മാസിക ചേര്‍ക്കുന്ന യൂണിറ്റിന്‌ 500 രൂപ സമ്മാനം നല്‍കാനും തീരുമാനിച്ചു. നിലവില്‍ മേഖലകള്‍ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമെയാണിത്‌. ന്യൂസ്‌ ഏജന്‍സി, ടീച്ചര്‍ ഏജന്‍സി എന്നിവ കണ്ടെത്താന്‍ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും ശാസ്‌ത്രവര്‍ഷം പതിപ്പുകള്‍ പ്രകാശനം ചെയ്‌തു. കല്ലായി ഗവ. യു പി സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ സ്‌കൂള്‍ ലീഡര്‍ ജബിന്‍ സിതാരക്ക്‌ കോപ്പികള്‍ നല്‍കിക്കൊണ്ട്‌ ഡോ. എ അച്യുതന്‍ യുറീക്കയുടെയും കെ ടി രാധാകൃഷ്‌ണന്‍ ശാസ്‌ത്രകേരളത്തിന്റെയും പ്രകാശനം നിര്‍വഹിച്ചു. അത്ഭുതകരമായ ആകാശത്തേയും പ്രപഞ്ച വിസ്‌മയങ്ങളേയും പരിചയപ്പെടുത്തുകയും ഒപ്പം ജീവജാതികളുടെ ഉല്‌പത്തിയും വികാസവും പരിണാമ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന തരത്തില്‍ ലേഖനങ്ങളായും കഥകളായും നുറുങ്ങുകളായും അവതരിപ്പിക്കുന്നു എന്നതാണ്‌ യുറീക്ക-ശാസ്‌ത്രകേരളം ശാസ്‌ത്രവര്‍ഷം പതിപ്പുകളുടെ പ്രത്യേകത. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ കെ ശിവദാസന്‍, പി പ്രസാദ്‌, എം രാമദാസ്‌ എന്നിവര്‍ സംസാരിച്ചു.

എറണാകുളം
എറണാകുളം ജില്ലയില്‍ കാംപയിന്‍ ഉദ്‌ഘാടനം തൃപ്പൂണിത്തുറ ഗവ:ഗേള്‍സ്‌ എച്ച്‌.എസില്‍ നടന്നു. പ്രശസ്‌ത കഥാകാരന്‍ ഇ.പി.ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാര്‍ കെ.ജി.സത്യവ്രതന്‍ പങ്കെടുത്തു. 2 ശാസ്‌ത്രക്ലാസുകള്‍ അനുബന്ധമായി നടന്നു. കാലം തെറ്റിയ കാലാവസ്ഥ ആര്‍.ത്യാഗരാജന്‍ പോറ്റിയും `ആകാശം' പി.ഉദയകുമാറും അവതരിപ്പിച്ചു. വരും ദിവസങ്ങളില്‍ മാസികാ കാംപയിന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‌ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ മാസികാ കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളും വായനയും എന്ന വിഷയത്തില്‍ യുറീക്കാ പത്രാധിപ സമിതി അംഗം രതീഷ്‌ കാളിയാടന്‍ വിഷയമവതരിപ്പിച്ചു. പ്രൊഫ. എന്‍ കെ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പി വി ദിവാകരന്‍, കെ ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

കൊടകര മേഖല
തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖലയിലെ പ്രവര്‍ത്തകര്‍ മാസികാ പ്രചരണം ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയണ്‌. ചിട്ടയായ പ്രവര്‍ത്തനം വഴി അസാധ്യമെന്ന്‌ കരുതിയ മേഖലകളില്‍ കൂടി മാസിക എത്തിക്കാനും വരിക്കാരെ കണ്ടെത്തുവാനും പ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞു. പ്രത്യേക ലക്കം മാസിക ഇതുവരെ 1125 യുറീക്കയും 640 ശാസ്‌ത്രകേരളവും പ്രചരിപ്പിച്ചു. ഇതുരണ്ടും കൂടി 2000 ത്തിലെത്തിക്കാന്‍ നിഷ്‌പ്രയാസം കഴിക്കുന്ന ആത്മവിശ്വാസത്തിലാണ്‌ ഇവര്‍. ഈ വിജയമാണ്‌ 1000 വരിക്കാര്‍ എന്ന ലക്ഷ്യം ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക്‌ പ്രേരണയായത്‌. ആഗസ്റ്റ്‌ 2 നു നടന്ന ഏകദിന പ്രചാരണ പരിപാടിയില്‍ 100 വരിക്കാരെ കണ്ടെത്തിക്കഴിഞ്ഞു.

പ്രത്യേക നോട്ടീസ്‌ തയ്യാറാക്കി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ എത്തിച്ചും യൂണിറ്റുകള്‍തോറും വീട്‌ വീടാന്തരം കയറാനുള്ള സ്‌ക്വാഡുകള്‍ തയ്യാറാക്കിയും പൊതുപ്രവര്‍ത്തകരെ സമീപിച്ച്‌ മാസികയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരുടെ സഹകരണം ആര്‍ജ്ജിച്ചുമെല്ലാം വിവിധ തട്ടുകളിലുള്ള പ്രചരണ പരിപാടികള്‍ക്ക്‌ രൂപം കൊടുത്തിട്ടുണ്ടെന്ന്‌ മേഖല സെക്രട്ടറി അറിയിച്ചു.

തമ്മനം യൂണിറ്റ്‌
തമ്മനം: മാസിക കാമ്പയിന്‍ തമ്മനം യൂണിറ്റില്‍ ചിട്ടയായ ആസൂത്രണവുമായി മുന്നേറുന്നു. ഗൃഹസന്ദര്‍ശനം, വിദ്യാലയ സന്ദര്‍ശനം എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനം വഴി 150 ല്‍ കൂടുതല്‍ വാര്‍ഷിക വരിക്കാരെ കണ്ടെത്തി തുക ജില്ലാക്കമ്മിറ്റിയെ ഇതിനോടകം ഏല്‌പിച്ചിട്ടുണ്ട്‌. ആഗസ്റ്റ്‌ ലക്കത്തിന്‌ വായനക്കാരില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ആവേശകരമാണ്‌.
ചേര്‍ത്തല മേഖലയില്‍ മാസികാ കാമ്പയിന്‍ ചിട്ടയായി മുന്നേറുകയാണ്‌. ഇതുവരെയായി 700ല്‍ പരം വരിക്കാരെ കണ്ടെത്തി. 12 യൂണിറ്റുകളിലായി 60 സ്‌ക്വാഡുകള്‍ രംഗത്തിറങ്ങി. പുത്തനങ്ങാടി യൂണിറ്റില്‍ 200ഉം തൃപ്പംകുളങ്ങര, മുഹമ്മ യൂണിറ്റുകളില്‍ നൂറിലധികവും വരിക്കാരെ കണ്ടെത്തി.